Thursday, April 15, 2010

വേദിയറിഞ്ഞുള്ള പ്രസംഗം

പരസ്പരം തലകുനി-
ച്ചഭിവാദ്യം ചെയ്തിടുന്ന
രീതിനിലവിലുള്ളതാം
കൊറിയേല്‍പ്പോയി,

‘ഞാനാരുടെ മുന്നിലുമെന്‍
തലകുനിക്കില്ല’ യെന്ന്
പറഞ്ഞാല്‍ ചിലപ്പോള്‍ കാര്യം
ഗുലുമാലാകും.

Wednesday, April 14, 2010

കൂര്‍ക്കം

( ഓമനത്തിങ്കല്‍ക്കിടാവോ-എന്ന രീതിയില്‍ വായിച്ചിടേണം ‍)

എന്റെ സഹവാസിയായോ-രൊരാള്‍
ഓന്റെ പ്രിയ മറാത്തീലും
പിന്നൊരുത്തന്‍ മലയാള-ത്തിലും
സ്വപ്നങ്ങള്‍ കാണുമെന്നാലും
പേരറിയാത്തൊരു ഭാഷേല്‍ ‍-രണ്ടു
പേരും വലിച്ചിടും കൂര്‍ക്കം

രണ്ടുമലകള്‍ക്കിടയില്‍ -ക്കൂടി
നൂണു കടക്കും പുഴയായ്
രണ്ടു വരികള്‍ക്കിടയില്‍ -ഒന്നും
മിണ്ടാതിരിക്കും വിടവായ്
രണ്ടുകൂര്‍ക്കങ്ങള്‍ക്കിടെ ഞാന്‍-പന്തി
രണ്ടു വരികള്‍ കുറിച്ചൂ.

Sunday, April 11, 2010

കുട്ടി

കൊറിയക്കാരി ‘ജിന്‍സുന്‍-
പാര്‍ക്ക്’ തന്‍വയറ്റിലെ
കുട്ടിയെ സ്കാന്‍ ചെയ്തപ്പോ-
ഴുള്ള വീഡിയോ കാട്ടി
‘നോക്കിതു തലയാണ്,
കയ്യിത് കാലാണിത്
വികൃതിക്കുഞ്ഞാ,മൂന്നു-
മാസമായതേയുള്ളൂ’
ഇടയ്ക്ക് തെളിയുന്നൂ,
മറയുന്നുണ്ടാക്കുട്ടി
പെണ്ണാണെന്നതു ജിന്‍സുന്‍
സ്വപ്നം കണ്ടുപോല്‍ രാത്രി

എന്തെടീ മോളേ നിന്റെ-
യിന്ത്യന്‍ മാമനെ നോക്കൂ
എന്തു നീ ചിരിക്കാത്തേ?
ഞാനപ്പോള്‍ ചൊല്ലീ ‘So Cute'

Thursday, April 8, 2010

പിരാന്ത്

ഒരു ദിവസം 
മുകുന്ദേട്ടന്‍ വീട്ടില്‍ വന്നു. 

 മിറ്റത്തു കിടന്നിരുന്ന 
കണ്ടംകടലാസില്‍ നിന്ന് 
മലയാളത്തിന്റെ ഉമികളഞ്ഞ് 
ഇംഗ്ലീഷ് മാത്രം വായിച്ചു. 

അപ്പാപ്പന് അടികൊണ്ട സമയത്ത് 
ആസ്പത്രീല് കൊണ്ട്വോവാന്‍  
ചൊമലിലിരുത്ത്യേന്റെ 
ചോരക്കറ കണ്ട്വാന്ന് 
അമ്മമ്മേനെ കാട്ടി 
ചായക്കും കടിക്കുമുള്ള 
അവകാശം സ്ഥാപിച്ചു. 

 പൊള്ളും, ശ്രദ്ധിക്കണമെന്ന് പറഞ്ഞ് 
ബീഡിക്ക് പറ്റിക്കാന്‍ 
ആപ്പന്‍ നീട്ടിയ തീക്കൊള്ളിയുടെ
 ചോന്ന അറ്റത്ത് പിടിച്ച് 
പൊള്ളില്ലെന്ന് തെളിയിച്ചു. 

 ‘മിണ്ടാന്‍ നേരമില്ല മുഗുന്നേട്ടാ
 പണിക്ക് പോണ’മെന്ന് ഒഴിയാന്‍ നോക്കിയ ആപ്പനെ, 
‘ഏട്യാന്ന് പണി? ആടത്തേക്ക് ഞാന്‍ 
എട്ത്ത് കൊണ്ട്വോവാ’ന്ന് 
കൂച്ചിപ്പിടിച്ചെടുത്ത് 
ഒച്ചത്തില്‍ വര്‍ത്താനം പറഞ്ഞോണ്ട് 
അങ്ങ് നടന്നു.

രാത്രി കുന്നുമ്പൊറത്ത് പോയി
‘പണ്ടെല്ലാം എത്ര കുറുക്കമ്മാരുണ്ടേനും,
ഇപ്പം ഒന്നിനേം കാണുന്നില്ലല്ലോ’ന്ന് പറഞ്ഞ്
നേരമ്പൊലരുംവരെ 
കൂക്കി

Sunday, April 4, 2010

പ്രാസം

‘മൂന്നേട്ടാ,
മൂന്നുമണിയായോ’ന്ന് ചോദിക്കുമ്പോള്‍
മുകുന്ദേട്ടന്‍ വടിയെടുക്കും.

‘ചീരേട്ടാ,
ചീര നട്ട്വോ’ന്നെങ്ങാനും ചോദിക്കുമ്പോള്‍
ശ്രീധരേട്ടന്‍ പിറകേയോടും

‘മനോരേട്ടാ,
മനോരമ വായിച്ചോ’ ചോദിക്കുമ്പോള്‍
മനോഹരേട്ടനു ദേഷ്യം.

‘ഉത്തമേട്ടാ
ഉത്തരം പറയാമോ?’ ഉത്തരമായ്
ഉത്തമേട്ടന്‍ കണ്ണുരുട്ടും.

കണ്ണേട്ടാ,
കണ്ണു കാണ്വോ?
മൊയ്തൂക്കാ,
മൈദയുണ്ടോ?
തൊമ്മിച്ചാ,
തുമ്മലാണോ?
നാണമാണോ,
നാണിയേച്ചീ?

‘പ്രാസ’മെന്നാല്‍
‘പരിഹാസം’ ലോപിച്ചതാണെന്ന് ചെറു-
പ്രായത്തില്‍ ഞാന്‍ കണ്ടെത്തി.