Thursday, January 31, 2008

അമ്മയ്ക്കൊരു കത്ത്

എത്രയും പ്രിയപ്പെട്ടൊരമ്മവായിക്കാന്‍,അമ്മേ
ദക്ഷിണകൊറിയയിലുണ്ടൊരു സവിശേഷ
സംവിധാനത്തില്‍ത്തീര്‍ത്ത കക്കൂസ്,ക്ലോസറ്റില്‍ നാം
ഇരിക്കും സ്ഥലത്തുണ്ട് സ്വിച്ചുകള്‍ നിരവധി

തൂറിക്കഴിഞ്ഞാലാദ്യം ടിഷ്യൂപേപ്പറുകൊണ്ട്
തുടയ്ക്കാം ബാക്കിപ്പണി ക്ലോസറ്റ് നോക്കിക്കോളും

ഇരുന്നോരിരിപ്പിലമര്‍ത്തുകയൊരു സ്വിച്ച്
വെള്ളവും ചീറ്റിക്കൊണ്ട് നീണ്ടുവന്നീടും പൈപ്പ്
പച്ചവെള്ളമോ ചൂടുവെള്ളമോ വേണ്ടതെന്ന്
തീരുമാനിക്കാനുള്ള സ്വിച്ചുകളുമുണ്ടിതില്‍
പിന്നൊരുസ്വിച്ചുള്ളതു ഞെക്കിയാലിളംചൂടു
ള്ളൊരുകാറ്റു വന്നാറ്റും ചന്തിക്കേ വെള്ളം,സുഖം!

(മലബന്ധമുണ്ടെങ്കില്‍ ‍, ആദ്യമേ വെള്ളംചീറ്റും
സ്വിച്ചമര്‍ത്തുക; അപ്പോള്‍ ശക്തിയിലകത്തേക്കു-
വെള്ളം കയറുമെന്നിട്ടുറച്ച മലമൊക്കെ
അലിയിച്ചുംകൊണ്ടൊരു വരവു വരാനുണ്ട്!)

കൊറിയന്‍ കക്കൂസിതില്‍ തൂറിത്തുടങ്ങ്യേപ്പിന്നെ
തൂറലിന്‍ സങ്കല്‍പ്പങ്ങളൊക്കെയും മാറിപ്പോയി

അമ്മയോര്‍ക്കുന്നോ പണ്ടുനമ്മുടെനാട്ടില്‍ കക്കൂസ്
അധികം പ്രചാരത്തിലില്ലാത്ത സമയം;ഞാന്‍
കുട്ടിയായിരുന്നപ്പോള്‍ ; വീട്ടിലെപ്പറമ്പിലെ
ഓരോരോ മരത്തിന്റെ ചുവട്ടില്‍പ്പോകുന്നത്!
എനിക്കു പുളിയന്‍ മാ,വച്ഛനു വരിക്കപ്ലാ-
വമ്മൂമ്മയ്ക്കങ്ങേപ്പുറത്തുള്ളൊരു കരിവീട്ടി
അമ്മ നേരത്തേയെണീക്കുന്നതിനാലെങ്ങാണു
പോകലെന്നറിയില്ല, അതൊക്കെയൊരു കാലം!
‘ഓരോ വീട്ടിലുമോരോ നല്ലൊരുകക്കൂസാണി
ന്നാദ്യം വേണ്ടതെ’* ന്നൊക്കെപ്പാടി കേരളാശാസ്ത്ര
സാഹിത്യപരിഷത്തിന്റാളുകള്‍ വീട്ടില്‍ വന്നാല്‍
അമ്മൂ‍മ്മയെല്ലാരേയും കലമ്പും:
‘ദാമോദരാ
എന്റച്ഛനെനിക്കേറെ പറമ്പും കുറ്റിക്കാടും
തന്നിട്ടുണ്ടെടാതൂറാന്‍
നിന്റെ പാട്ടിനു പോ നീ’

എങ്കിലുമവസാനം നമ്മുടെ വീട്ടിലുമായ്
നല്ലൊരുകക്കൂസ്, എല്ലാമിന്നലെക്കഴിഞ്ഞപോല്‍

അടുത്ത പ്രാവശ്യം ഞാന്‍ വരുമ്പോള്‍ കൊണ്ടുത്തരാ-
മീവിശിഷ്ടമാം ക്ലോസറ്റ്,അതു വരേക്കുമമ്മേ
വഴക്കു പറയാതെ
വാതത്തിലിടത്തേക്കൈ തളര്‍ന്നൊരമ്മൂമ്മയെ
ചന്തികഴുകിക്കുക

എന്തൊക്കെയുണ്ട് പിന്നെ വിശേഷം?
ഞാനയച്ച പണം വിദേശഫണ്ടെന്നൊക്കെ പറഞ്ഞച്ഛനെ
സസ്പെന്‍ഡു ചെയ്തോ പാര്‍ട്ടി? എലക്ഷനെപ്പോളാണ്‍?

കണ്ടവരോടൊക്കെ ഞാന്‍
പ്രത്യേകമന്വേഷണമറിയിച്ചതായ്പ്പറ
തല്‍ക്കാലം നിറുത്തട്ടെ.
-----------------------------
* ഓരോവീട്ടിലുമോരോ നല്ലൊരു
കക്കൂസാണിന്നാദ്യം വേണ്ടത്
കൊട്ടാരത്തിലെ എയര്‍കണ്ടീഷന്‍
പിന്നെ മതി
മെല്ലെ മതി.

-ഒരു പഴയ ശാസ്ത്രസാഹിത്യ പരിഷത്ത് ഗാനം

Tuesday, January 29, 2008

ചോദ്യം

അള്‍ജീരിയക്കാരന്‍
ബങ്കര്‍ബാ യാസിന്‍
അഞ്ചുനേരവും നിസ്കരിക്കും.

കക്കൂസില്‍ പോകുന്നെന്ന്
പറയുമ്പോള്‍ പോലും
ഇന്‍ഷാ അള്ളാ എന്ന
ഇനീഷ്യല്‍ ചേര്‍ക്കും.

ഒരുദൈവമെങ്ങനെ
മുപ്പത്തിമുക്കോടിയെണ്ണത്തിനെ
നേരിടുമെന്ന്
എന്നോട്
സംവാദത്തിലേര്‍പ്പെടും.

സ്വര്‍ഗ്ഗത്തില്‍ ലാദനുണ്ടെങ്കില്‍
നരകം മതി തനിക്കെന്ന്
ദൈവത്തോട് പറയും.

എങ്കിലും
നേരില്‍ക്കണ്ടാല്‍
ആദ്യം ചോദിക്കുക
ഇത്രക്കും രുചിയുള്ള
പന്നിയിറച്ചിയും
ഫ്രഞ്ച് വീഞ്ഞും
എന്തിന് ഹറാമാക്കി
എന്നായിരിക്കും.

Monday, January 28, 2008

സ്വപ്നം

കൊറിയയിലെ
‌‌‌‌‌-20°C തണുപ്പുള്ള
ഒരു ദിവസം
ഒരാള്‍
ഷൂസുപോലുമിടാതെ
ജാ‍ക്കറ്റുപോലും ധരിക്കാതെ
തൊപ്പിപോലുമില്ലാതെ
നേര്‍ത്തൊരു
വെള്ളമുണ്ടും പുതച്ച്
വടിയും കുത്തി
മഞ്ഞത്ത്
മഞ്ഞ നദിയിലേക്ക് പോകുമ്പോഴേക്കും
ഉറക്കത്തില്‍ നിന്നും ഞാന്‍
ഞെട്ടിയെണീറ്റു.

അന്നുണ്ടാക്കിയ സാമ്പാറിന്
ഉപ്പ്
കൂടുതലായിരുന്നു.

Sunday, January 27, 2008

കാരണങ്ങള്‍

ഒരു മീശ.
ചീകിവെച്ച മുടി.
ആത്മവിശ്വാസമുള്ള
ഇംഗ്ലീഷും
ഒരു പുഞ്ചിരിയും.
സാമാന്യം വലിപ്പമുള്ള
കണ്ണുകള്‍.
കറുത്ത ചട്ടയുള്ള
ഇന്ത്യന്‍ പാസ്പോര്‍ട്ട്.
അതിനുള്ളില്‍
എന്റെയൊരു
ചൊങ്കന്‍ ഫോട്ടോ പതിച്ച
ഷെങ്കന്‍ വിസ.

ഇതൊക്കെയാണ്
പ്രത്യക്ഷത്തില്‍
എനിക്ക്
സഹചാരിയായ
കൊറിയക്കാരനേക്കാള്‍
കൂടുതലുള്ളത്.
പിന്നെ
ഫ്രാന്‍സിലെ
എയര്‍പോര്‍ട്ടിലും
റെയില്‍വേ സ്റ്റേഷനിലുമൊക്കെ വച്ച്
പോലീസുകാര്‍
എന്നെമാത്രം ചോദ്യം ചെയ്യുന്നതിന്റെ
കാരണങ്ങളും.

Wednesday, January 23, 2008

യാത്രാവിവരണം

പാരീസില്‍ നിവര്‍ന്നു നില്‍ക്കുന്ന
ഈഫല്‍ ഗോപുരത്തിന്റെ
ഏതെങ്കിലുമൊരു കാല്.
പ്രശസ്തമായ
ഏതെങ്കിലുമൊരു മ്യൂസിയത്തിലെ
ആരെങ്കിലും വരച്ച
എന്തെങ്കിലുമൊരു ചിത്രം.
അല്‍സേസിലുണ്ടായേക്കാവുന്ന
ഏതെങ്കിലുമൊരു വേശ്യയുടെ
രൂക്ഷമായി നോക്കുന്ന
ഏതെങ്കിലുമൊരു മുല.
എന്തിന്,
തൊട്ടടുത്തുള്ള
സ്ട്രാസ് ബര്‍ഗ്ഗ് പഞ്ചനക്ഷത്രഹോട്ടലിലെ
മുകളിലത്തെ നിലയിലെ
ഏതെങ്കിലുമൊരു നമ്പര്‍ മുറി.

ദാരിദ്ര്യം കാരണം
ഒന്നും കാണാന്‍ കഴിഞ്ഞില്ല.

പിന്നെ
അറിയപ്പെടാത്ത
ഏതെങ്കിലുമൊരു സ്ഥലത്ത്
ഞാന്‍ കണ്ട
എന്തെങ്കിലുമൊന്നിനെ പറ്റി
എന്തു പറയാനാണ്.

Monday, January 21, 2008

താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍...

ഗസ്റ്റ് ഹൌസില്‍
ഞങ്ങള്‍ കുറച്ച് ആഗോളജീവികള്‍.

ടി.വി. റൂമിലോ
അടുക്കളയിലോ കണ്ടുമുട്ടുമ്പോള്‍
കൊറിയക്കാരി ജിന്‍സുന്‍ പാര്‍ക്ക്
കുനിഞ്ഞുനില്‍ക്കും.
റഷ്യക്കാരന്‍ വ്ലാദമിര്‍
മൂക്കിന് മൂക്ക് മുട്ടിക്കും.
ഞാന്‍
എണീറ്റ് കൈകൂ‍പ്പും.

ഇന്നലെ
ഫ്രഞ്ചുകാരന്‍ നിക്കോളാസ്
എന്നെ കെട്ടിപ്പിടിച്ച്
ഇരുകവിളത്തും
ഭാരിച്ച
ഉമ്മകള്‍ തന്നു.
ഉമ്മ
വര്‍ഷങ്ങള്‍ക്കു ശേഷം കളഞ്ഞുകിട്ടിയ
വിലപ്പെട്ട
ഒരു സാധനമാകയാല്‍
മതിമറന്നു,ഞാന്‍.
തിരികെ നല്‍കിയ
ഉമ്മകളെ കുറിച്ച്
ഓര്‍ക്കും മുമ്പേ
നിക്കോളാ‍സ്
എന്നെ
മുറിയുടെ
ഇരുണ്ടൊരുമൂലയിലേക്കു കൊണ്ടുപോയി
കാതില്‍ മന്ത്രിച്ചു:
"താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍
നമുക്ക്................"