Thursday, December 27, 2007

കര്‍ക്കടം

വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍
ഒച്ചയുണ്ടാക്കുന്നു
മറന്നുപോയ ചിലര്‍

പറമ്പില്‍ അവിടെയും ഇവിടെയുമിരുന്ന്
കുഞ്ഞിത്തവളകള്‍ കരയും
‘കഞ്ഞി താമ്മേ
കഞ്ഞി താമ്മേ..’
അപ്പോള്‍
വീടിന്റെ മൂലകളില്‍ നിന്നും
മണാട്ടിത്തവളകള്‍ ആശ്വസിപ്പിക്കും
‘തെരാം മക്കളേ
തെരാം മക്കളേ..’
ചളിക്കണ്ടത്തില്‍ നിന്നും
പേക്രോം തവളകള്‍ പറയും
‘കൊടുത്തേക്കറോ
കൊടുത്തേക്കറോ’
അന്നേരം
തല കത്തുമ്പോലൊരു
മിന്നലിനു ശേഷം
‘എവിട്ന്നെട്ത്ത് കൊട്ക്കും
എഭിഠ്ന്നെഠ്ത്ത് ഖൊഠ്ക്ക്ഘും’
എന്നു ചോദിക്കും
ആകാശത്തു നിന്നും
ഒരു കാലമാടന്‍
----------------------------------
സമര്‍പ്പണം: തവളകളുടെ വര്‍ത്താനം വിവര്‍ത്തനം ചെയ്തു തന്ന അമ്മമ്മക്ക്.

Monday, December 17, 2007

തടവറയില്‍ നിന്ന്‍

ഇനിയും ചത്തില്ലേ നീ കഴുവേറീയെന്നുള്ള
നിന്നുടെ വിളി കേള്‍ക്കാന്‍

കൂച്ചുചങ്ങലയുടെ പുതപ്പിന്നുള്ളില്‍ക്കാത്തു
ഞാനിന്നും കിടക്കവേ,

‘അല്ലയോ മഹാത്മാവേ ഞാന്‍ തരും സ്വാതന്ത്ര്യത്തിന്‍
വെട്ടമേന്തുവാനങ്ങു സമ്മതിക്കണേ’യെന്ന്
താണുവീണപേക്ഷിച്ചുംകൊണ്ടു നീ വരുന്നല്ലോ!

പണ്ടു നീകുടിക്കുവാന്‍ നല്‍കിയ വിഷം
കട്ട കെട്ടിയ കണ്ഠത്തില്‍നിന്‍ കൊക്കുതാഴ്ത്തുവാന്‍ പേടി

നീ ശ്വസിക്കുവാന്‍ തന്ന വിഷവായുവാല്‍
കറ കെട്ടിയകോശങ്ങളെന്‍ ചോരതുപ്പലില്‍ താഴെ
വീണുപോയെങ്കില്‍ നീറി ദഹിക്കുമെന്നും പേടി.

നിന്റെ കോപത്താല്‍പ്പണ്ടു തിളച്ച രക്തത്തിന്റെ
തുള്ളി നിന്‍ ദേഹത്തായാല്‍ പൊള്ളുമോയെന്നും പേടി..

അതുകൊണ്ടിന്നെന്‍ ചാരത്തണഞ്ഞൂ നീ സ്വാതന്ത്ര്യ
പ്പന്തവുമേന്തിക്കൊണ്ടേയെനിക്കു സമ്മാനിക്കാന്‍

നീയൊരിക്കലും തോല്‍ക്കാതിരിക്കാന്‍ നിന്നെത്തല്ലാന്‍
ഞാനൊരിക്കലും വളര്‍ന്നുയരാതിരിക്കുവാന്‍

ആദ്യമായ് നീയിന്നെന്റെ സമ്മതം ചോദിക്കയാല്‍
നീ വെട്ടിവിഴുങ്ങുവാന്‍ മറന്ന തലച്ചോറാല്‍
ഒട്ടു ചിന്തിച്ചിട്ടേ ഞാ,നുത്തരം നിനക്കേകൂ..
--------------------------------------------
1999 ല്‍ എഴുതിയത്. എഴുതിയ പദ്യ കവിതകളില്‍ അവസാനത്തെത്.അടിമപറഞ്ഞത് എന്ന കവിതയുടെയും അടി എന്ന കവിതയുടെയും ഉറവിടം ഈ കവിതയാണെന്നു പറയാം.

Monday, December 3, 2007

ഓര്‍മ്മ


അമ്മമ്മയുടെ ഓര്‍മ്മകള്‍
എന്റേതുപോലല്ല.

കരിഞ്ചിപ്പശു ഞാറ് തിന്നേന്
ഏട്ടന്‍ തന്നത് പത്ത് അടി
കുഞ്ഞൂട്ടിപ്പേരമ്മേം മോളും
തലേന്നും പിറ്റേന്ന്വാ പെറ്റത്!
കുംഭം എട്ടിനേര്ന്നു
നിന്റെ അപ്പാപ്പന് സൂക്കേട് കിട്ട്യത്
പള്ളിക്കോത്ത് കാവില് ഒടൂല് തെയ്യം നടത്തീറ്റ്
പൊറമ്പാത്തെ ബാലന്റത്രേം വയസ്സായി

ഇവര്യെല്ലാം പോലീസുപിടിക്കുമ്പം
കല്യാണിക്ക്
അഞ്ചരമാസം വയറ്റിലേനും
ജയില്ന്ന് എല്ലാരുംകൂടി എഴ്തിയ കത്ത് വന്നത്
എടവം ഇരുപത്തിനാലിനാന്ന്
കോടതീലേക്ക് കൊണ്ടരുമ്പം കാണാമ്പോയത്
കര്‍ക്കടം രണ്ടിനേര്ന്നു
ഈശ്വരമ്മാറേ...എന്റെ പല്പ്മനാവന്‍ കുട്ടി!

ഇപ്പളത്തെ മാഷമ്മാര്‍ക്കൊന്നും
തീരെ ഒച്ചയില്ലപ്പാ..
അപ്പുക്കുണ്ടന്‍ നമ്പൂര്യൊക്കെ
പടിപ്പിക്കുന്നത് കേക്കണം
“അപ്പോള്‍
മാളത്തില്‍ നിന്നൊരു ശബ്ദം കേട്ടു:
പുലിയമ്മാവാ‍,ഇനി നിങ്ങള്‍ക്ക് പോകാം
ഞങ്ങളുടെ വഴക്ക് തീര്‍ന്നു”

നിന്നെക്കാളും
രണ്ടുമാസോം ദിവസോം മൂക്കും
അനൂപ്

എന്നൊക്കെ ഓര്‍ത്തെടുക്കുന്നത്
ഒരൊറ്റ കുറിപ്പുപോലും നോക്കിയല്ല.
അപേക്ഷാ ഫോറം പൂരിപ്പിക്കാനോ
പരീക്ഷക്കോ
കവിതയെഴുതാന്‍ പോലുമോ അല്ല.