Wednesday, October 31, 2007

കൊറിയന്‍ കവിതകള്‍

1) നിശ

കവി: ദോങ്ങ്-മ്യുങ്ങ് കിം : (1900 ജൂണ്‍ 4 ~ 1968 ജനുവരി 21)
നിശ,
നീലബാഷ്പത്തില്‍പ്പൊതിഞ്ഞ തടാകം.
ഞാനൊരു മുക്കുവന്‍.
നിദ്രതന്‍ തുഴവഞ്ചിയേറി
ചൂണ്ടയിടുന്നൂ കിനാവുകളെപ്പിടിക്കുവാന്‍.

2) പാറ

കവി: ചി-ഹ്വാന്‍ യു: (1908 ജൂലൈ 14~ 1967 ഫെബ്രുവരി 13)

ഞാന്‍ മരിച്ചാലോ സഹതാപമോ സന്തോഷമോ
ദേഷ്യമോ തോന്നാത്തതാമൊരുപാറയായ് മാറും.
കാറ്റിലും മഴയിലും ഉരുണ്ടുനീങ്ങീടുമ്പോള്‍
അനാദിയും വ്യക്തിത്വശൂന്യവുമാം മൌനത്തില്‍
സ്വയം ഉള്ളിലേക്കായി ചുരുളും,അതുമാത്രം.
ഒടുക്കം മറന്നേ പോം,സ്വന്തമസ്തിത്വം പോലും;
പൊങ്ങിക്കിടക്കും മേഘം,വിദൂരമിടിനാദം!
സ്വപ്നം കാണുമെങ്കിലും പാടുകില്ലൊരു പാട്ടും
കഷ്ണങ്ങളായീടിലും മിണ്ടുകില്ലൊരുവാക്കും
ഞാനിതു പോലുള്ളൊരു പാറയായ് മാറും തീര്‍ച്ച.
----------------------------------
ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇവിടെ

Monday, October 29, 2007

കുറുനരി (ഒരു ജപ്പാനീസ് കവിത)

കവി: ഹിരോമി ഇറ്റോ : അതിപ്രശസ്തയായ ജപ്പാനീസ് കവയിത്രി. 1955 ല്‍ ജപ്പാനിലെ ടോക്കിയോയില്‍ ജനിച്ചു. പത്തിലധികം കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔമെ (പച്ച പ്ലം പഴങ്ങള്‍ , 1982), വതാഷി വാ അഞ്ചുഹിമെകോ ദേ ആരു (ഞാനാണ് അഞ്ചുഹിമെകോ, 1993), കവാരാ അരേക്കുസ (പുഴക്കരയിലെ കാട്ടുചെടികള്‍, 2005) എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതികളാണ്. പ്രശസ്തമായ തകാമി ജുണ്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

i )
എന്റെ അമ്മമ്മ ഒരിടത്തരക്കാരിയായിരുന്നു.
എന്റെ അമ്മ ഒരു മാജിക്കുകാരിയായിരുന്നു.
ഒരു ചിറ്റമ്മ നര്‍ത്തകിയായിരുന്നു.
വേറൊരു ചിറ്റമ്മ ക്ഷയരോഗിയായിരുന്നു.
മറ്റൊരു ചിറ്റമ്മ മച്ചിയായിരുന്നു.
എല്ലാവരും സുന്ദരികളായിരുന്നു.
എല്ലാവര്‍ക്കും പരമ്പരാഗതമായി മാജിക്കുകള്‍ അറിയാമായിരുന്നു.
എന്റെ അമ്മയാണ് എന്നെ പഠിപ്പിച്ചത്.
വീഞ്ഞ്, ചോറ്,ഉപ്പ് എന്നിവയൊക്കെയായി
നമ്മളല്ലാവരുംകൂടി
പാമ്പിനെയും,വെള്ളത്തെയും കിഴക്കിനെയും പേടിച്ച് ജീവിച്ചു.
ii )
എന്റെ രണ്ടുമാസം പ്രായമുള്ള മകള്‍
ഇപ്പോള്‍ സംസാരിക്കാന്‍ തുടങ്ങിയതേയുള്ളൂ.
കുറുനരി അവളോട് സംസാരിക്കുന്നു.
അത് സംസാരിക്കുമ്പോള്‍ അവളൊന്ന്
ചിരിക്കുക മാത്രം ചെയ്യുന്നു.
അങ്ങനെ അങ്ങനെ അങ്ങനെ.
കുറുനരി ഒരു വരണ്ട നിരപ്പ് എന്ന് പറയുമ്പോള്‍
എന്റെ മകള്‍ നിരപ്പ്,നിരപ്പ്,നിരപ്പ് എന്ന് പറയുന്നു.
കുറുനരി നീ നുണ പറയില്ല എന്ന് പറയുമ്പോള്‍
എന്റെ മകള്‍ പറയില്ല പറയില്ല പറയില്ല എന്ന് പറയുന്നു.
കുറുനരി എനിക്കു വിശക്കുന്നു എന്ന് പറയുമ്പോള്‍
എന്റെ മകള്‍ പറയുന്നു, എനിക്കും വിശക്കുന്നു.
കുറുനരി ചിരിക്കുമ്പോള്‍
എന്റെ മകള്‍ പറയുന്നു ഹ .ഹ

എന്റെ മകളുടെ അച്ഛന്‍ പറഞ്ഞു.
*എനിക്ക് കുറുനരിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
എനിക് സ്വയം ഒറ്റപ്പെടണം
എനിക്ക് കുറുനരിയെ അല്ലാതൊന്നിനെയും കാണണ്ട
എനിക്കൊരു കുറുനരിയാവണം.
എന്റെ സ്വന്തം അച്ഛനും ഇങ്ങനെത്തന്നെ പറഞ്ഞിരുന്നു.
iii )
എന്റെ അമ്മക്ക് ധാരാളം പാലുണ്ടായിരുന്നു
ഒരേയൊരു മകളെ പോറ്റാന്‍ വേണ്ടതിലുമെത്രയോ അധികം.
എന്റെ അമ്മമ്മക്കും ധാരാളം പാലുണ്ടായിരുന്നു.
അവര്‍ നാലു പെണ്ണിനെയും രണ്ടാണിനെയും പെറ്റു.
എല്ലാവരെയും പോറ്റി, എല്ലാവരെയും തീറ്റി.
ഒരു ചിറ്റമ്മക്കും ധാരാളം പാലുണ്ടായിരുന്നു.
വേറൊരു ചിറ്റമ്മ മൂന്നാണ്‍കുട്ടികളെ പെറ്റു.
എല്ലാവരെയും പോറ്റി, എല്ലാവരെയും തീറ്റി.
മറ്റൊരു ചിറ്റമ്മ അവരുടെ ദത്തുപുത്രന് വരണ്ട മുലകൊടുത്തു. എന്നിട്ട്
മഴപെയ്യുമ്പോലെ പാലു വരുന്നതു വരെ അവനെ കൊണ്ട് മുല ഈമ്പിച്ചു.
iv )
എല്ലാം നനഞ്ഞതാണ്.
എന്റെ അമ്മമ്മയുടെ പുഞ്ചിരിക്കുന്ന മുഖം ആര്‍ദ്രമാണ്.
പുരികവും പല്ലുകളുമില്ലാത്തത്.!
ഒരു ചിറ്റമ്മയുടെ സുന്ദരമായ മുഖം
തടിച്ചചുണ്ടുകളും,ചെറിയ കീഴ്ത്താടിയും പല്ലും രോമവുമുള്ളത്.
വേറൊരു ചിറ്റമ്മയുടെ സുന്ദരമായ മുഖത്ത്
പുരികങ്ങള്‍ വൃഥാവിലായെന്ന മട്ടിലുള്ള കണ്ണുകള്‍.
മറ്റൊരു ചിറ്റമ്മയുടെ സുന്ദരമായ മുഖത്ത്
പ്രായത്തിന്റെ കലകള്‍.
എന്റെ അമ്മയുടെ സുന്ദരമായ മുഖം
കോടിയ കവിളുകളും,കണ്ണുകളുമുള്ളത്.
പല്ലില്ലാത്തത്.
രോമമില്ലാത്ത തോള്‍.
എല്ലാവരുടെയും മുലകള്‍
ഇടിഞ്ഞു തൂങ്ങിയിരുന്നു.
v )
അവര്‍ ഒരു വൃത്തത്തിനകത്ത് ഒത്തുകൂടുന്നു.
കുടുംബത്തിലെ കുഞ്ഞുങ്ങളെ തുള്ളിക്കളിപ്പിച്ചു കൊണ്ട്.
എന്റെ മകളാണ് ഏക ചെറുമകള്‍.
ഒരേയൊരു മരുമകള്‍.
വൃത്തത്തിനകത്തെ പെണ്ണുങ്ങള്‍ സംസാരിക്കും.
അവരുടെ വാക്കുകള്‍ കൊച്ചുവര്‍ത്താനങ്ങളാകും.
വളരെ വേഗം
അമ്പതുമുതല്‍ തൊണ്ണൂറുവരെ
(ഏറ്റവും മുതിര്‍ന്നയാള്‍ 10 കൊല്ലം മുന്‍പ് മരിച്ചെങ്കിലും)
ആ വൃത്തത്തില്‍ വന്നു ചേരും.
എന്നിട്ട് മന്ത്രങ്ങളുരിവിടും.
**ഗതേ ഗതേ പാരഗതേ
പാരസംഗതേ
ബോധി സ്വാഹാ
ഗതേ ഗതേ പാരഗതേ പരാസംഗതേ
ഗതേ ഗതേ പാരാഗതേ പാരപാരഗതേ ഗഗഗതേ
പരഗതേ
vi )
എന്റെ അമ്മമ്മ ഒരിടത്തരക്കാരിയായിരുന്നു.
എന്റെ അമ്മ ഒരു മാജിക്കുകാരിയായിരുന്നു.
ഒരു ചിറ്റമ്മ നര്‍ത്തകിയായിരുന്നു.
വേറൊരു ചിറ്റമ്മ ക്ഷയരോഗിയായിരുന്നു.
മറ്റൊരു ചിറ്റമ്മ മച്ചിയായിരുന്നു.
എന്റെ അപ്പൂപ്പന് തളര്‍വാതമായിരുന്നു.
എന്റെ അമ്മാവന്‍ ചെറുപ്പത്തിലേ മരിച്ചുപോയിരുന്നു.

മറ്റൊരാള്‍ മൂകനായിരുന്നു,ഒരു കക്കയെപ്പോലെ.
എന്റെ അച്ഛന് ഇവരാരുമായും ബന്ധമുണ്ടായിരുന്നില്ല.
എന്റെ അമ്മയുടെ ഭര്‍ത്താവ് അമ്മയില്‍ നിന്നും അകന്നുകഴിഞ്ഞിരുന്നു.
ഞാന്‍ എന്റെ മകളെ പ്രസവിക്കുന്നതിനുമുമ്പേ,
എന്റെ ഭര്‍ത്താവ് എന്നില്‍ നിന്നും.

കുറുനരി പറയുന്നു.
ഗതേ ഗതേ പാരഗതേ
എന്റെ മകള്‍ പറയുന്നു പാരസമാഗതേ
കുറുനരി പറയുന്നു ബോധിസ്വാഹാ
എന്റെ മകള്‍ പറയുന്നു ഗതേ ഗതേ പാരഗതേ
പാരസമാഗതേ
ഗതേ ഗതേ പാരാഗതേ പാരപാരഗതേ ഗഗഗതേ

പാരഗതേ.
vii )
ഇത് വളരെ ആര്‍ദ്രമാണ്.
ഇക്കൊല്ലത്തെ സമയവും മഴയും.
എന്റെ അമ്മ പ്രാകുന്നു,ആര്‍ദ്രതയെ.
ഉറക്കെ ദിവ്യമന്ത്രങ്ങളുരുവിടുന്നു.
വീഞ്ഞും മഴയും!
ചോറും മഴയും!
ഉപ്പും മഴയും!

എന്റെ ദൈവമേ...
യജമാനനായ പാമ്പേ...
ഞങ്ങളോട് ക്ഷമിക്കേണമേ..
വെള്ളമെല്ലാം കിഴക്കോട്ടേക്കൊഴുക്കേണമേ...
-------------------------------(1987)
*പ്രശസ്ത കലാകാരന്‍ ജോസഫ് ബോയ്സിന്റെ വരികള്‍. ന്യൂയോര്‍ക്കിലെ റെനെ ബ്ലോക്ക് ഗാലറിയില്‍ 1974-ഇല്‍ നടത്തിയ പ്രകടനത്തില്‍, ഒരു കുറുനരിയുടെ കൂടെ സ്വയം കൂട്ടില്‍ കഴിഞ്ഞ അദ്ദേഹത്തെ കുറിച്ചുള്ള ഒരു വീഡിയോ ക്ലിപ്പിങ്ങ് ഇവിടെ.
** ബുദ്ധസൂക്തം. (നിര്‍വ്വാണത്തെക്കുറിച്ച്)
--------------------------------------------
ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ കാണാം

Saturday, October 27, 2007

വട്ട്

നിനക്ക് വട്ടുണ്ടെന്ന് പറയുമ്പോള്‍
ആള്‍ക്കാര്‍ എന്തിനാണ്
അവരുടെ തലക്കു പിറകില്‍
വിരലുകൊണ്ട് വട്ടം വരയുന്നത്?.

അന്വേഷണത്തിനൊടുവില്‍
മഹാന്മാരുടെ തലക്കുപിറകില്‍
വട്ടമുണ്ടെന്നും
വട്ടിന്റെ ഉറവിടം അതാണെന്നും
ഞാന്‍
വേദനയോടെ കണ്ടെത്തി.
------------------------------
2000-ല്‍ എഴുതിയത്.

Wednesday, October 24, 2007

*അര്‍ത്ഥത്തിന്റെ ദുരുപയോഗം (ഒരു ജപ്പാനീസ് കവിത)

കവി: ഹിരോമി ഇറ്റോ : അതിപ്രശസ്തയായ ജപ്പാനീസ് കവയിത്രി. 1955 ല്‍ ജപ്പാനിലെ ടോക്കിയോയില്‍ ജനിച്ചു. പത്തിലധികം കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔമെ (പച്ച പ്ലം പഴങ്ങള്‍ , 1982), വതാഷി വാ അഞ്ചുഹിമെകോ ദേ ആരു (ഞാനാണ് അഞ്ചുഹിമെകോ, 1993), കവാരാ അരേക്കുസ (പുഴക്കരയിലെ കാട്ടുചെടികള്‍, 2005) എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതികളാണ്. പ്രശസ്തമായ തകാമി ജുണ്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

നീ ജപ്പാനീസ് പറയുമോ?
ഇല്ല,എനിക്ക് പറയാനറിയില്ല.
ഉവ്വ്,എനിക്ക് പറയാം.
ഉവ്വ്,എനിക്ക് പറയാം,പക്ഷെ വായിക്കാന്‍ പറ്റില്ല
ഉവ്വ്,എനിക്ക് പറയാം,വായിക്കാം പക്ഷെ എഴുതാന്‍ പറ്റില്ല
ഉവ്വ്,എനിക്ക് പറയാം,എഴുതാം പക്ഷെ മനസ്സിലാക്കാന്‍ പറ്റില്ല.
ഞാനൊരു നല്ല കുട്ടിയായിരുന്നു
നീയൊരു നല്ല കുട്ടിയായിരുന്നു
നാം നല്ല കുട്ടികളായിരുന്നു
അതാണ് നല്ലത്
ഞാനൊരു മോശം കുട്ടിയായിരുന്നു
നീയൊരു മോശം കുട്ടിയായിരുന്നു
നാം മോശം കുട്ടികളായിരുന്നു
അതാണ് മോശം
ഒരു ഭാഷപഠിക്കാന്‍ നിങ്ങള്‍
ഒരുവാക്കുമാറ്റി പകരം മറ്റൊന്നു വെക്കുകയും
ആവര്‍ത്തിക്കുകയും ചെയ്യണം

ഞാനൊരു വൈരൂപ്യമുള്ള കുട്ടിയായിരുന്നു
നീയൊരു വൈരൂപ്യമുള്ള കുട്ടിയായിരുന്നു.
നാം വൈരൂപ്യമുള്ളവരായിരുന്നു.
അതാണ് വൈരൂപ്യം.
ഞാന്‍ മടുത്തു
നീ മടുത്തു
നാം മടുത്തു
അതാണ് മടുപ്പ്
നീ വെറുക്കപ്പെടേണ്ടതാണ്
ഞാന്‍ വെറുക്കപ്പെടേണ്ടതാണ്
നാം വെറുക്കപ്പെടേണ്ടവരാണ്
അതാണ് വെറുക്കപ്പെടല്‍
ഞാന്‍ തിന്നും
നീ തിന്നും
നാം തിന്നും
അതാണ് ഭക്ഷണത്തോടുള്ള നല്ല ആഗ്രഹം
ഞാന്‍ തിന്നില്ല
നീ തിന്നില്ല
നാം തിന്നില്ല
അതാണ് ഭക്ഷണത്തോടുള്ള ആ‍ഗ്രഹമില്ലായ്മ
ഞാന്‍ അര്‍ത്ഥമുണ്ടാക്കും
നീ അര്‍ത്ഥമുണ്ടാക്കും
നാം അര്‍ത്ഥമുണ്ടാക്കും
അതാണ് ഭാഷയുടെ വിനിമയം
ഞാന്‍ ജപ്പാനീസ് ഉപയോഗിക്കും
നീ ജപ്പാനീസ് ഉപയോഗിക്കും
നാം ജപ്പാനീസ് ഉപയോഗിക്കും
അതാണ് ജപ്പാനീസ്
എനിക്ക് അര്‍ത്ഥത്തെ പറിച്ചുകളയണം
നിനക്ക് അര്‍ത്ഥത്തെ പറിച്ചുകളയണം
നമുക്ക് അര്‍ത്ഥത്തെ പറിച്ചുകളയണം
അതാണ് അര്‍ത്ഥത്തെ പറിച്ചുകളയാനുള്ള ആഗ്രഹം
ഒരസംസ്കൃതവസ്തുവില്‍ക്കവിഞ്ഞൊന്നുമല്ലെന്ന തരത്തില്‍
എനിക്ക് ഭാഷയെ പുച്ഛിക്കണം
ഒരസംസ്കൃതവസ്തുവില്‍ക്കവിഞ്ഞൊന്നുമല്ലെന്ന തരത്തില്‍
നിനക്ക് ഭാഷയെ പുച്ഛിക്കണം
ഒരസംസ്കൃതവസ്തുവില്‍ക്കവിഞ്ഞൊന്നുമല്ലെന്ന തരത്തില്‍
നമുക്ക് ഭാഷയെ പുച്ഛിക്കണം
അതാണ് ഒരസംസ്കൃതവസ്തുവില്‍ക്കവിഞ്ഞൊന്നുമല്ല ഭാഷയെന്നത്.
ഞാന്‍ യാന്ത്രികമായി വാക്കുകള്‍ മാറ്റിമാറ്റിവെച്ച്
നിത്യജീവിതത്തിലസാദ്ധ്യമായ തരം വാചകങ്ങളുണ്ടാക്കും.
നീ യാന്ത്രികമായി വാക്കുകള്‍ മാറ്റിമാറ്റിവെച്ച്
നിത്യജീവിതത്തിലസാദ്ധ്യമായ തരം വാചകങ്ങളുണ്ടാക്കും
നാം യാന്ത്രികമായി വാക്കുകള്‍ മാറ്റിമാറ്റിവെച്ച്
നിത്യജീവിതത്തിലസാദ്ധ്യമായ തരം വാചകങ്ങളുണ്ടാക്കും
അതാണ് യാന്ത്രികമായി വാക്കുകള്‍ മാറ്റിമാറ്റിവെച്ച്
നിത്യജീവിതത്തിലസാദ്ധ്യമായ തരം വാചകങ്ങളുണ്ടാക്കുകയെന്നത്.
വാക്കുകള്‍ പറിച്ചുകളഞ്ഞാല്‍
ശബ്ദം നിലനില്ക്കും
എങ്കില്‍ക്കൂടി നമ്മള്‍ അര്‍ത്ഥത്തിനുവേണ്ടി തിരയും.
ഒരാള്‍ വിരലുറിഞ്ചുന്നത് ,കുഞ്ഞായിരുന്നപ്പോളുള്ളതിന്റെ പ്രാചീനമായ പ്രതിഫലനമാണ്.
ഞാന്‍ വിരലുറിഞ്ചുന്നത് ,കുഞ്ഞായിരുന്നപ്പോളുള്ളതിന്റെ പ്രാചീനമായ പ്രതിഫലനമാണ്
നീ വിരലുറിഞ്ചുന്നത് ,കുഞ്ഞായിരുന്നപ്പോളുള്ളതിന്റെ പ്രാചീനമായ പ്രതിഫലനമാണ്
നാം വിരലുറിഞ്ചുന്നത് ,കുഞ്ഞുങ്ങളായിരുന്നപ്പോളുള്ളതിന്റെ പ്രാചീനമായ പ്രതിഫലനമാണ്.
അതാണ്, വിരലുറിഞ്ചുന്നത് കുഞ്ഞായിരുന്നപ്പോളുള്ളതിന്റെ പ്രാചീനമായ പ്രതിഫലനമാണെന്നത്.
എനിക്കായിട്ടുള്ള അര്‍ത്ഥം
നിനക്കായിട്ടുള്ള അര്‍ത്ഥം
നമുക്കായിട്ടുള്ള അര്‍ത്ഥം
അതാണ് അര്‍ത്ഥം.
വിനിമയം ചെയ്യരുത്
എനിക്കായിട്ട് വിനിമയം ചെയ്യരുത്
നിനക്കായിട്ട് വിനിമയം ചെയ്യരുത്
നമുക്കായിട്ട് വിനിമയം ചെയ്യരുത്
അത് ചെയ്യരുത്,അതാണ് വിനിമയം.
അര്‍ത്ഥംപറിച്ചുകളഞ്ഞ് , രക്തത്താല്‍ പൊതിഞ്ഞുകിടക്കുന്നത് തീര്‍ച്ചയായും ദയനീയമാണ്.അതാണ് സന്തോഷം.
ഞാന്‍ സന്തോഷത്തിലാണ് എന്ന അര്‍ത്ഥം രക്തത്താല്‍പ്പൊതിഞ്ഞുകിടക്കുന്നത് ദയനീയമാണ്.
നീ സന്തോഷത്തിലാണ് എന്ന അര്‍ത്ഥം രക്തത്താല്‍പ്പൊതിഞ്ഞുകിടക്കുന്നത് ദയനീയമാണ്.
നമ്മള്‍ സന്തോഷത്തിലാണ് എന്ന അര്‍ത്ഥം രക്തത്താല്‍പ്പൊതിഞ്ഞുകിടക്കുന്നത് ദയനീയമാണ്.
അതിന്റെ രക്തത്താല്‍പ്പൊതിഞ്ഞ അര്‍ത്ഥം, രക്തത്തില്‍പ്പൊതിഞ്ഞ ദൈന്യതയാണ്,
അതാണ് സന്തോഷം.
----------------------------------
*ഈ കവിതയില്‍ പ്രശസ്ത അമേരിക്കന്‍ വീഡിയോ ആര്‍ട്ടിസ്റ്റായ ബ്രൂസ് നൌമാന്റെ -Good Boy Bad Boy- എന്ന വീഡിയോ പ്രോഗ്രാമിലെ വരികള്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ വീഡിയോ ക്ലിപ്പിങ്ങ് കാണുക
*ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ കാ‍ണാം.
------------------------------------------

ഈ കവിതയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇവിടെ

Tuesday, October 23, 2007

ആന (ഒരു ജപ്പാനീസ് കവിത)

കവി: കിജി കുടാനി : ജപ്പാനിലെ പുതുതലമുറയിലെ കവികളില്‍ ശ്രദ്ധേയന്‍. 1984 ല്‍ ജപ്പാനിലെ സായിറ്റാമയില്‍ ജനനം. ഹിരുമോ യോരുമോ( രാവും പകലും) എന്ന ആദ്യ കവിതാസമാഹാരത്തിന് പ്രശസ്തമായ നകാഹര ചുയ അവാര്‍ഡ് 2003 ല്‍ ലഭിച്ചു.

ഞാനൊരാനയെപ്പറ്റി സ്വപ്നം കണ്ടു.

മഫ്ലറിനു പകരം
ചെറിയ സൂചിരോമങ്ങളാലാവൃതമായ നീണ്ട തുമ്പിക്കൈ
എന്റെ കഴുത്തില്‍ ചുറ്റി,
വഴിയില്‍ കണ്ടുമുട്ടിയൊരു പെണ്‍കുട്ടിയുമൊത്ത്,
പഴയപുസ്തകങ്ങള്‍ വില്‍ക്കുന്നൊരിരുണ്ട കടയില്‍പ്പോയി.

യുവാവാം കടയുടമ
ഉന്മേഷപൂര്‍വ്വം കണ്ണടയുടെ ലെന്‍സുകള്‍ തുടച്ചു നോക്കി
പ്രായമുള്ള ആന പിന്തുടരുന്നതുകാരണം
വിനയാന്വിതനായി ഞങ്ങളെ എതിരേറ്റു.

ഉറക്കമുണര്‍ന്നപ്പോള്‍ തന്നെ
പെണ്‍കുട്ടിയുടെ മുഖം പാടേ മറന്നു,
പുസ്തകക്കടയിലേക്കുള്ള വഴിയും.
പക്ഷെ
ആനയുടെ നെടുവീര്‍പ്പിന്റെ
മടിയന്‍ പുഴയെപ്പോലുള്ള മണമെന്നിവശേഷിച്ചു,
ഇപ്പോളെടുത്ത പ്രതിജ്ഞയുടെയത്രയും മിഴിവോടെ.

അതിരാവിലെ ക്ലാസ്സ് റൂമിലേകനായ് തണുപ്പത്തിരുന്ന്
ചായകുടിക്കുമ്പോളെനിക്കനുഭവപ്പെട്ടു,
ഒരാനയുടെ രൂപത്തിലുള്ള ഊഷ്മളത
മെല്ലെയെന്‍ വയറില്‍ നിറയുന്നത്.

നിങ്ങളൊരിക്കലുമറിയില്ല.
ഈ മണിക്കൂറിന്റെ വേര്‍പെടുത്താനാവാത്ത വെണ്മയെ
ഒരിക്കലും നഷ്ടപ്പെടുത്താതെ,
ആ ജനാലയ്ക്കപ്പുറത്തെ ആകാശമിന്ന്
സാവധാനം അസ്തമിച്ചേക്കാം.
ഇതു സംഭവിക്കാമെന്ന്
ഞാന്‍ ചിന്തിച്ചു
നേരിയ പ്രതീക്ഷയോടെ.

നിങ്ങളൊരിക്കലുമറിയുകില്ല.
--------------------------
*ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ കാ‍ണാം.
-------------------------------

ഈ കവിതയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇവിടെ

Sunday, October 21, 2007

വസന്തം


പടിഞ്ഞാറേ
പൊട്ടക്കിണറ്റിന്റെ കരയിലുള്ള
ചെമ്പകത്തിന്
നീണ്ട ഇലകളുണ്ടായിട്ടു പോലും
തീരില്ല നാണം.

ഇലകള്‍ക്കിടയിലൂടെ
കാണാതെയൊന്നു
തട്ടിയോ മുട്ടിയോ പോയാല്‍
മുള്ളുവെച്ചൊരു നോട്ടമുണ്ട്
അപ്പറത്തെ വീട്ടിലെ പനിനീരിന് .

വളര്‍ച്ചയില്ലാത്തതിനാല്‍
തോട്ടിനക്കരെയുള്ള
കാക്കപ്പൂവിനും,കിണ്ടിപ്പൂവിനും
ചെറിയ ഇലകള്‍ മതി
ചെറുപ്പം മുതലേ...

കൊറിയന്‍ വസന്തത്തിലെ
ചെടികളേ...
നിങ്ങള്‍ക്കിങ്ങനെ
ഒരില പോലുമില്ലാതെ
വഴിയരികില്‍
പൂവും കാണിച്ചു നിന്നാല്‍ മതിയല്ലോ!

Thursday, October 18, 2007

ഷിറ്റ്!

സമയമില്ലാത്തതുകൊണ്ടു മാത്രമാണ്
താന്‍ കൊടുക്കുന്ന തീറ്റ തിന്നിട്ടും
ദൈവം തൂറാത്തതെന്ന്
തന്ത്രി!.

പിന്നെയെന്തിനാണപ്പാ
ഇയാള്‍
സമയമുണ്ടാക്കിയേ?
------------------------
(1999)
അമ്പലക്കവിതകള്‍ എന്ന പേരില്‍ സംശയം,പ്രാര്‍ത്ഥന, ശാന്തി, എലിയുടെ ദു:ഖം തുടങ്ങിയ കുറേ കവിതകള്‍ 1999-2002 കാലഘട്ടത്തില്‍ എഴുതിയിരുന്നു. അതില്‍ ‘സംശയം’ എന്ന കവിത ലാപുടയുടെ നിര്‍ദ്ദേശപ്രകാരം പുനര്‍നാമകരണം ചെയ്തതാണ് ‘ഷിറ്റ്’

എലിയുടെ ദുഃഖം

ഈ ആനദൈവം
എന്റെ മുതുകത്തിരുന്ന്
വളിയിടുന്നത്
നിങ്ങള്‍ കാണുന്നില്ലേ
എന്റെ
എലിദൈവങ്ങളേ......
-------------------
(2000)

Saturday, October 6, 2007

നീലക്കുറിഞ്ഞികള്‍

ആറില്‍പ്പഠിക്കുമ്പോളായിരുന്നു...
പ്രസംഗത്തിന് എനിക്കു ഫസ്റ്റ്.
ലളിതഗാനത്തിന് ശ്രീലതേച്ചിക്ക്,
മാപ്പിളപ്പാട്ടിന് ഹാഷിമിന്.. അങ്ങനെ...

ഏ ഗ്രേഡുള്ളവര്‍ സബ്ജില്ലക്ക്.
ആറു ഗായകരും ഞാനും.

പക്ഷേ
ദേശഭക്തി ഗാനത്തിന്
ഏഴാള്‍ വേണം.

ഗായകര്‍ക്ക്
ശാന്തട്ടീച്ചറുടെ വക
അരമണിക്കൂര്‍ റിഹേഴ്സല്‍.
‘ഓടിവിളയാടു പാപ്പാ....നീ
ഓയ്ന്തിരിക്കലാകാതു പാപ്പാ..’

എനിക്ക്
അച്ചുതന്‍ മാഷുടെ വക
ഒന്നര മണിക്കൂര്‍ റിഹേഴ്സല്‍.
‘ഓടിവിളയാടു പാപ്പാ....നീ
ഓയ്ന്തിരിക്കലാകാതു പാപ്പാ..’
കഴുത്തിലെ ഞരമ്പുകള്‍
എടുത്തു പിടിക്കണം.
മുഖപേശികള്‍
വലിച്ചു മുറുക്കണം.
ചുമല്‍ ഇടക്കിടെ
പൊക്കുകയും താഴ്ത്തുകയും വേണം.
കണ്ണു തുറിപ്പിച്ച് മുകളിലേക്കു നോക്കണം.
എല്ലാം വരണം,
ഒച്ച മാത്രം വരരുത്.

രണ്ടാഴ്ചത്തെ പരിശീലനം.
അച്ചുതന്‍ മാഷ് പുറത്തു തട്ടി.
‘സബാഷ്’

സ്റ്റേജില്‍ കയറി.
സഹിക്കാന്‍ കഴിഞ്ഞില്ല, ഭക്തി.
ഉറക്കെ പാടി.
‘ഓടിവിളയാടു പാപ്പാ....നീ
ഓയ്ന്തിരിക്കലാകാതു പാപ്പാ..’
അച്ചുതന്‍ മാഷ്
അടിച്ചു ചന്തി പഞ്ചറാക്കി.

എന്തുചെയ്യാനാ മാഷേ...
എത്ര മസിലു പിടിച്ചാലും
ഇടയ്ക്കു പുറത്തുവരും
ഉറക്കെ
ചില പൂവുകള്‍,പ്രണയങ്ങള്‍,വാക്കുകള്‍....
---------------------------------------------------------------------
സനാതനന്‍ ഈ കവിതയെ വായിച്ചത് ഇങ്ങനെ